ന്യൂഡൽഹി: ഇന്ത്യയിൽ ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചു എന്ന റിക്കാർഡ് സ്വന്തമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
2014ൽ ബിജെപി അധികാരമേറ്റതിനുശേഷം രാജ്യത്ത് അസംഭവ്യമായ പല കാര്യങ്ങളും മോദി സാധ്യമാക്കിയെന്നും രാജ്യത്തെ വിമാനത്താവളങ്ങളും റെയിൽവേയും മുതൽ അടിസ്ഥാനസൗകര്യപദ്ധതികൾവരെ ജനങ്ങൾ പ്രതീക്ഷിക്കാത്തവണ്ണം വികസിച്ചെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
മോദിയുഗത്തിനുശേഷം എല്ലാ മേഖലയിലും, എല്ലാ സംസ്ഥാനങ്ങളിലും സ്വയം പര്യാപ്തത കൈവന്നെന്നും മോദി വെറുമൊരു രാഷ്ട്രതന്ത്രജ്ഞൻ മാത്രമല്ല, ഒരു സാമൂഹിക പരിഷ്കർത്താവും രാഷ്ട്രഭക്തനും, ജനങ്ങളുടെ പ്രധാന സേവകനുമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പത്ത് വർഷത്തിനിടെ ഒരുപാട് കോളജുകളും സർവകലാശാലകളും രാജ്യമെന്പാടും തുറന്നിട്ടുണ്ടെന്നും എല്ലാ വർഷവും എട്ട് പുതിയ വിമാനത്താവളങ്ങളും വർഷംതോറും മൂന്ന് പുതിയ മെട്രോ റൂട്ടുകളും ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാർഷികമന്ത്രി കൂട്ടിച്ചേർത്തു.
മോദിയുഗത്തിനു മുന്പ് അഞ്ച് എയിംസുകൾ മാത്രമേ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ പത്ത് വർഷത്തിനിടെ 15 പുതിയ എയിംസുകൾ സ്ഥാപിക്കപ്പെട്ടുവെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.